നായാട്ടിനുപോയ നാരായണന്‍ നമ്പൂതിരി | ||
| ||
കൊല്ലവര്‍ഷം 1100 മേടത്തിലെ മകം നാളിലാണ് ഞാന്‍ ജനിച്ചത്. ഇപ്പോള്‍ 78 വയസ്സ് കഴിഞ്ഞു. പേര് നാരായണന്‍. നയത്തില്‍ മനയ്ക്കല്‍ ചന്ദ്രശേഖരന്‍ നമ്പൂതിരിയുടെയും നീലി അന്തര്‍ജനത്തിന്റെയും ഏകമകന്‍. രണ്ടു സഹോദരിമാര്‍: സാവിത്രി, ശ്രീദേവി. സാവിത്രി മരിച്ചുപോയി. പാലക്കാട് ജില്ലയുടെ പടിഞ്ഞാറുഭാഗത്താണ് ഞങ്ങളുടെ ഇല്ലം നില്‍ക്കുന്ന പെരിങ്ങോട് ദേശം. പെരിങ്ങോടിനു തെക്കായി കോതരക്കാട്, കുന്നംകാട്, കുട്ടഞ്ചേരിക്കാട്, നെല്ലിക്കുന്ന്, മലയങ്കുഴി എന്നിങ്ങനെ കാടും മലയും നിറഞ്ഞ പ്രദേശങ്ങളായിരുന്നു. കോതരക്കാടിന്റെ നെറുകയില്‍ വലിയൊരു സര്‍വ്വേക്കല്ലുണ്ട്. അതിനപ്പുറം കൊച്ചി ശീമയാണ്. ഇപ്പോള്‍ തൃശ്ശൂര്‍ ജില്ല. ആ കാലത്ത് ചാത്തന്നൂര്, വരവൂര്, കറുകപുത്തൂര്, തിച്ചൂര് മുതലായ സ്ഥലങ്ങളൊക്കെ മോടനും ചാമയും വിതയ്ക്കുന്ന പറമ്പുകളും പള്ള്യാലുകളും നെല്‍കൃഷിയുള്ള പാടങ്ങളും കഴിഞ്ഞാല്‍ ബാക്കി മുക്കാല്‍ പങ്കും കാടും കുന്നും മലയുമൊക്കെത്തന്നെ. കരിമ്പനയും കാട്ടുമരങ്ങളും വളര്‍ന്നുനില്‍ക്കുന്ന താഴ്‌വാരങ്ങളില്‍ ഒറ്റയ്ക്കും തെറ്റയ്ക്കുമുള്ള വീടുകള്‍. കന്നും പൈക്കളും മേയുന്ന വെളിമ്പറമ്പുകള്‍. അങ്ങനെയൊക്കെയാണ് പ്രകൃതി. ജനവാസം കുറവാണ്. ഈ കാട്ടിലൊക്കെ കാട്ടുപന്നി, കാട്ടുപൂച്ച, മുള്ളന്‍പന്നി, വെരുക്, മുയല്‍, കൂരമാന്‍ എന്നിങ്ങനെയുള്ള ജന്തുക്കള്‍ ധാരാളമുണ്ടായിരുന്നു. കൂരമാന്‍ എന്നത് മാനിന്റെപോലെ കണ്ണും മൂക്കും കൊമ്പുമുള്ള ഒരു ജീവിയാണ്. പക്ഷേ, ഒരടിയോളമേ ഉയരമുണ്ടാവൂ. അതിനെയൊന്നും ഇപ്പോള്‍ കാണുന്നില്ല. വംശനാശം വന്നിട്ടുണ്ടാവും. കല്ലടിക്കോടന്‍മലയിലാണ് കാട്ടുപോത്തിനെ കണ്ടിട്ടുള്ളത്. അവിടെ പുലി മുതലായ ജന്തുക്കളും ഉണ്ടായിരുന്നു. അക്കാലത്ത് നാട്ടില്‍ കാളപൂട്ടും നായാട്ടുമൊക്കെയാണ് പ്രധാന വിശേഷങ്ങളായി പറഞ്ഞുകേള്‍ക്കുക. നായാട്ടുകമ്പക്കാരായി പലരും ഈ ഭാഗങ്ങളിലുണ്ടായിരുന്നു. നായന്മാരും തിയ്യരുമായി കൃഷിക്കാരും ചെറുമക്കളുമെല്ലാമാണ് കൂട്ടംകൂടി നായാട്ടിനു പോവുക. മാപ്ലമാരും ഉണ്ടായിരുന്നു. കറുകത്തൂരെ വൈദ്യര് ബാപ്പൂട്ടി, വട്ടപ്പറമ്പിലെ മൊയ്തു എന്നിവരൊക്കെ അക്കാലത്തെ കേമന്മാരായ നായാട്ടുകാരാണ്. പൂമുള്ളിയിലെ കാര്യസ്ഥന്മാരില്‍ ചിലരും നായാട്ടുകമ്പക്കാരായി ഉണ്ടായിരുന്നു. കുട്ടത്തെ കൃഷ്ണന്‍നായര്‍ അതിലൊരാളാണ്. ഈ കാര്യസ്ഥന്മാര് വഴിക്കാണ് ഞങ്ങള്‍ കുട്ടികള്‍ക്കും ഈ വിഷയത്തില്‍ ഗൂഢമായൊരു താല്പര്യമുണ്ടായത്. ഞങ്ങള്‍ എന്നുപറഞ്ഞാല്‍ ഞാന്‍, പൂമുള്ളിയിലെ കുഞ്ഞപ്പന്‍, രാമപ്പന്‍ എന്നിങ്ങനെയുള്ളവര്‍ക്ക്. പൂമുള്ളിക്കുതൊട്ടാണ് ഞാന്‍ ജനിച്ച ഇല്ലം. പൂമുള്ളിക്ക് ചുറ്റിലുമായി പാവേരി, കുറുങ്കാട്, പറങ്ങോട്, മേയ്ക്കാട്, കേളല്ലൂര് എന്നിങ്ങനെയുള്ള ഇല്ലങ്ങള്‍ വേറെയുമുണ്ട്. ഈ ഇല്ലങ്ങള്‍ക്കെല്ലാം ഭൂസ്വത്തുക്കളുണ്ടായിരുന്നെങ്കിലും പൂമുള്ളിയിലെന്നപോലെ കൃഷിനടത്തിപ്പും കളങ്ങളും പത്തായങ്ങളും കാര്യസ്ഥന്മാരുമൊന്നുമുണ്ടായിരുന്നില്ല. കുളി, ജപം, വെടിവട്ടം, ഉറക്കം, കഥകളി പിന്നെ ചെല നേരമ്പോക്ക് അങ്ങനെയൊക്കെ കഴിഞ്ഞുവന്നു ഈ ഇല്ലങ്ങളിലെ പുരുഷന്മാര്‍ അധികവും. ഏതാണ്ട് ഇരുപതേക്കറോളം സ്ഥലത്താണ് ഈ ഇല്ലങ്ങള്‍ തൊട്ടും തൊടാതെയും നിന്നിരുന്നത്. നടുവില്‍ ശ്രീരാമസ്വാമിക്ഷേത്രം, അതിനടുത്ത് പൂമുള്ളിയിലെ വലിയ പത്തായപ്പുര. എല്ലാ ഇല്ലങ്ങളിലെയും അംഗങ്ങള്‍ക്ക് മൂന്നുനേരം ഊണ് പൂമുള്ളിയില്‍നിന്നാണ്. വേളികഴിച്ചുകൊണ്ടുവരുന്ന അന്തര്‍ജനങ്ങള്‍ അതതില്ലങ്ങളില്‍നിന്ന് ഉണ്ണും. മറ്റുള്ളവരൊക്കെ മണിയടിച്ചാല്‍ പൂമുള്ളിയിലേക്ക് ചെല്ലും. പത്തായപ്പുരേടെ അടുത്തായി വലിയൊരു ഓട്ടുമണി കെട്ടിത്തൂക്കിയിട്ടുണ്ട്, ഉയരത്തില്‍. അതില്‍ മണിയടിക്കാനായി ധന്‍ ബഹാദൂര്‍ എന്നൊരു ഗൂര്‍ഖയെ ശമ്പളംകൊടുത്ത് നിര്‍ത്തിയിരുന്നു. അയാള്‍ടെ പണി ഓരോ മണിക്കൂര്‍ കൂടുമ്പോള്‍ മണിയടിക്കുക എന്നതാണ്. ഊണിന്റെ മണിക്ക് ചെറിയ പ്രത്യേകതയുണ്ട്. അങ്ങനെ മണിയടിച്ചു മണിയടിച്ചു ധന്‍ ബഹാദൂര്‍ പെരിങ്ങോട്ടുനിന്നുതന്നെ കല്യാണവും കഴിച്ചു. വലിയപറമ്പിലെ കുഞ്ചൂട്ടിയെ. ധന്‍ബഹാദൂര്‍ ക്ഷത്രിയനായിരുന്നു. പൂണൂലുണ്ട്. കുഞ്ചൂട്ടിയുടെ മക്കള്‍ക്ക് ഗൂര്‍ഖയുടെ നല്ല ഛായയുണ്ട്. കുഞ്ചൂട്ടി അയാള്‍ടെ കൂടെ നേപ്പാളില്‍ പോയിട്ടുണ്ട്. ഭക്ഷണം ഒരു സ്ഥലത്തുനിന്നാണ് എന്നുമാത്രമല്ല ഈ അഞ്ചെട്ട് ഇല്ലങ്ങളിലെ ആള്‍ക്കാരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണ് എന്നേ തോന്നിയിട്ടുള്ളൂ. പതിവായി പട്ടരടുക്കളേടെ കെട്ടില് ഇരുന്നൂറിനും മുന്നൂറിനും ഇടയ്ക്ക് ആള്‍ക്കാരുണ്ടാവും ഉച്ചയൂണിന്. യാത്രക്കാരായ നമ്പൂതിരിമാരും പട്ടന്മാരും സന്ന്യാസിമാരുടെ മട്ടിലുള്ള ദേശാടകരുമുണ്ടാവും കൂട്ടത്തില്‍. ആരാ എന്താ എന്നു ചോദിക്കുക പതിവില്ല. വന്നവര്‍ക്കെല്ലാം ഊണ്, അതാണ് രീതി. ദേശമംഗലത്തും മറ്റും ഇങ്ങനെ ഉണ്ടായിരുന്നുവത്രേ. ഒരു പട്ടര് ദേശമംഗലത്തുപോയി കുളിച്ച് ഉണ്ട് രണ്ടുദിവസം കഴിച്ചു, മൂന്നാംദിവസം അവിടത്തെ വല്യ മ്പൂരി ചോദിച്ചുത്രെ: എന്താ പേര്? രാമയ്യര് എവിടന്നാ വരണത്? പൂമുള്ളീന്നാ അവടെ എത്ര ദിവസം കൂടി? എട്ട് ദിവസം ഊണൊക്കെ കേമാര്‍ന്നോ? ബഹുകേമം. പൂമുള്ളിലും ഇവടേം തമ്മില് എന്താ വ്യത്യാസം തോന്ന്യേത്? പൂമുള്ളില് എട്ടുദിവസം കുളിച്ചുണ്ട് താമസിച്ചിട്ടും അവടത്തെ നമ്പൂതിരിമാരെ കാണുകയോ അവര്‍ എന്നോട് എന്താ എവിടുന്നാ എന്നു ചോദിക്കുകയോ ഉണ്ടായില്ല. ഇവിടെ രണ്ടുദിവസം കഴിഞ്ഞപ്പോഴേക്കും എന്താ പേര്, എവിടന്നാ വരണത് എന്നൊക്കെ ചോദിക്കാന്‍ ഒരാളുണ്ടായി. അതു തന്നാ വ്യത്യാസം. കുഞ്ഞപ്പന്‍ എന്നെല്ലാവരും വിളിച്ചിരുന്ന നീലകണ്ഠന്‍ പൂമുള്ളിയിലെ അച്ഛന്‍ നമ്പൂതിരിയുടെ ആറാമത്തെ മകനാണ്. പരമേശ്വരന്‍, വാസുദേവന്‍, സുബ്രഹ്മണ്യന്‍, നാരായണന്‍, കൃഷ്ണന്‍, നീലകണ്ഠന്‍, രാമന്‍, ശങ്കരന്‍, എന്നിങ്ങനെ എട്ടുമക്കളായിരുന്നു അദ്ദേഹത്തിന്. ആദ്യ ഭാര്യ മരിച്ച ശേഷം രണ്ടാമത്തെ വേളിയിലുള്ളവരാണ് നീലകണ്ഠന്‍, രാമന്‍, ശങ്കരന്‍ എന്നീ സന്താനങ്ങള്‍. വിളിക്കാന്‍ സൗകര്യത്തിന് ഒന്ന്, രണ്ട് എന്ന ക്രമത്തില്‍ ഒന്നാംബ്‌രാന്‍, രണ്ടാംബ്‌രാന്‍ എന്നിങ്ങനെ വിളിച്ചിരിക്കണം. അങ്ങനെയാണ് കുഞ്ഞപ്പന്‍ എന്ന നീലകണ്ഠന്‍ ആറാമ്പ്‌രാനാകുന്നത്. നാലഞ്ചുവയസ്സേ മൂപ്പുള്ളൂവെങ്കിലും ഞാന്‍ കുഞ്ഞപ്പനെ ആറാമ്പ്‌രാന്‍ എന്നാണ് വിളിച്ചിരുന്നത്. മറ്റുള്ളവരെയൊക്കെ പേരിനോട് നമ്പൂതിരി എന്ന് ചേര്‍ത്ത് വിളിക്കും. നയം എന്നോ സുപ്ലന്‍ എന്നോ അദ്ദേഹം എന്നെയും വിളിക്കും. സുപ്ലന്‍ എന്ന പേരിന് പ്രത്യേകിച്ച് അര്‍ത്ഥമൊന്നുമില്ല. ചെറുപ്പത്തില്‍ അങ്ങനെ പലതിനും ചില കോഡ് പ്രയോഗങ്ങളുണ്ടായിരുന്നു. വലിയവരുടെ കണ്ണും കാതും വെട്ടിച്ച് ചെയ്യേണ്ട കാര്യങ്ങള്‍ ഞങ്ങള്‍ക്ക് നിരവധിയുണ്ടായിരുന്നു. അതിനാലാണ് ഈ കോഡ് പ്രയോഗം. കുഞ്ഞപ്പന്‍ മറ്റുള്ള കുട്ടികളില്‍ നിന്നൊക്കെ ഏറെ വ്യത്യാസമുള്ള പ്രകൃതമായിരുന്നു. മറ്റുള്ള ഉണ്ണികളൊക്കെ ചമതയിടലും ഗായത്രീജപിക്കലും ഓത്തുപഠിക്കലുമൊക്കെയായി കൂടുമ്പോള്‍ കുഞ്ഞപ്പന് അതിലൊക്കെ ശ്രദ്ധ കഷ്ടിയായിരുന്നു. എട്ടുപത്ത് വയസ്സുള്ള കാലത്ത് ഒരു നായക്കുട്ടിയെ സൂത്രത്തില്‍ കൊണ്ടുവന്ന് ഇല്ലത്തു വളര്‍ത്തിയിരുന്നു. രഹസ്യമായിട്ടാണ്. അച്ഛന്‍ നമ്പൂതിരിയോ ഏട്ടന്മാരോ ഒന്നും അറിയാന്‍ പാടില്ല. എട്ടുകെട്ടും പത്തായപ്പുരകളും പടിപ്പുരകളുമൊക്കയായി പടര്‍ന്നുകിടക്കുന്ന വലിയ ഇല്ലമായതിനാല്‍ പെട്ടെന്നാരുടേയും ശ്രദ്ധയില്‍ പെടില്ലെന്നൊരു ഗുണമുണ്ട്. അച്ഛന്‍ നമ്പൂതിരിക്ക് രാവിലെ ഏതാണ്ട് പത്തുപതിനൊന്നുമണിവരെ ഇല്ലത്തെ ഭഗവതി ക്ഷേത്രത്തിലും വടക്കിനിയിലെ ശ്രീലകത്തും പൂജയും നേദ്യവുമൊക്കെയായി പണിയുണ്ടാവും. പിന്നെ ഭാഗവതം, വായന, അല്പം ഉച്ചമയക്കം, രാത്രി കഥകളി അങ്ങനെ ചില ചിട്ടകളുണ്ട്. ഉണ്ണികളൊരു വശത്ത്, അന്തര്‍ജ്ജനങ്ങള്‍ അടുക്കളയിലും അകായിലുമായി അങ്ങനെ. ആണുങ്ങളായ നമ്പൂതിരിമാര് പത്തായപ്പുരേലും തട്ടിന്‍പുറത്തുമായി പകിടകളി, ചതുരംഗം, ശീട്ടുകളി ഈ വഹയൊക്കെയായി അങ്ങനെ. എങ്കിലും ഇല്ലത്തിന് ഓരോ നിശ്ചിതക്രമങ്ങളുണ്ടായിരുന്നു; മണിയടിച്ചാല്‍ ചോറു വിളമ്പുന്നപോലെ, രാത്രി കേളികൊട്ടുന്നതുപോലെ. ആറാമ്പ്രാന് വളര്‍ത്തിയിരുന്നത് ഒരു ചൊക്കന്‍ നായ്ക്കുട്ടിയെ ആയിരുന്നു. ഏതോ കാര്യസ്ഥന്‍ കൊണ്ടന്നുകൊടുത്തതാണ്. ഇരുപത് നഖം ഉണ്ട്. ചെവിക്ക് നല്ല കൂര്‍മതേം. പാലും കോഴിമുട്ടയുമൊക്കെ കൊടുത്താണതിനെ വളര്‍ത്തിയത്. കോഴിമുട്ട കാര്യസ്ഥന്മാര്‍ ആരും കാണാതെ എത്തിക്കും. ആ ചൊക്കന്‍ നായ വളര്‍ന്ന് അതിനേംകൊണ്ട് ആറാമ്പ്‌രാന്‍ നായാട്ടിനുപോയി പതിനഞ്ചാമത്തെ വയസ്സില്‍. അങ്ങനെയാണ് സൊഭാവം. എന്തെങ്കിലും ഒന്ന് നിരീച്ചാല്‍ അതീന്നു പിന്മാറില്ല. ആ വിഷയത്തിന്റെ അറ്റം വരെ പോവും. അവിടെയെത്തുമ്പോഴേക്കും വേറൊരു കമ്പം കേറീട്ടുണ്ടാവും. കുഞ്ഞപ്പനെപ്പറ്റി പരാതി പറയുന്നവരോട് അച്ഛന്‍ നമ്പൂതിരി പറയും, ഇരുപത്തിരണ്ട് വയസ്സുവരെ അവന് നന്നേ ചീത്ത കാലമാണ്. പതിന്നാലില് ശുക്രന്റെ അപഹാരം, പതിനേഴില് കുജാപഹാരം, പത്തൊന്‍പതില് ശനിയുടെ സ്വാപഹാരം. ശനീടെ അപഹാരകാലം വളരെ ചീത്തയാണ്. കര്‍മനാശമാണ് ഫലം. അതൊക്കെ കഴിഞ്ഞുകിട്ടിയാല്‍ അയാളു നന്നായിക്കോളും. അതുവരെ ആരു പറഞ്ഞിട്ടും കാര്യല്ല. പത്തുപന്ത്രണ്ട് വയസ്സുള്ളപ്പോളേ ഞാനും ആറാമ്പ്‌രാന്റെ കൂടെ നായാട്ടിന് പോവാന്‍ തുടങ്ങി. അച്ഛനോ അപ്ഫമ്മാരോ കാണാതെ രാത്രി ഇല്ലത്തുനിന്ന് ചാടിപ്പോരുന്നതാണ്. രാത്രി മുഴുവനും നായേടെ പിന്നാലെ കാട്ടിലും മലയിലും പാഞ്ഞ്, പുലരുംമുന്‍പ് കുളിച്ച് കുറിതൊട്ട് ചമതയിടാന്‍ ഹാജരാവണം. കഠിന പ്രയത്‌നം തന്നെ ആയിരുന്നു അതൊക്കെ. പത്തുപതിനഞ്ച് വയസ്സാവുമ്പോഴേക്കും എനിക്ക് നായാട്ടിന്റെ ഏതാണ്ടെല്ലാ വശങ്ങളും മനസ്സിലായിട്ടുണ്ടായിരുന്നു. അത് എളുപ്പം മനസ്സിലാവുന്ന കാര്യമല്ല. നായ്ക്കളെ കയറിട്ട് പിടിച്ച് ഓരോ ജന്തുക്കളുടെ പിന്നാലെ മണ്ടണം. കാലില്‍ ഷൂസോ ചെരിപ്പോ പതിവില്ല. നായ്ക്കളുടെ കഴുത്തിലിട്ട് പിടിച്ചിരിക്കുന്ന കയറിന്റെ വലിവിന്നനുസരിച്ച് കാര്യങ്ങള്‍ നിര്‍ണ്ണയിക്കാന്‍ ശീലമാവണം. നായ പന്നിയേയോ മാനിനേയോ കണ്ടാല്‍ കയറുപിടിച്ചിരിക്കുന്ന ആള്‍ക്കത് മനസ്സിലാവണം. ചെലപ്പോ നായ തലപൊക്കി മൂക്ക് മേല്‍പ്പോട്ടാക്കി മൃഗങ്ങളുടെ മണം പിടിക്കും. മണം വരുന്ന ദിക്ക് മനസ്സിലാക്കി നായ പായാന്‍ തിരക്ക് കൂട്ടും. അപ്പോ കയറൂരി വിടണം. നായപോയ വഴി നോക്കി ഞങ്ങളും പായും. രാത്രിയാണ,് കല്ലും മുള്ളുമൊക്കെ ഉണ്ടാവും. അതും ശ്രദ്ധിക്കണം. ഓടിയ നായ ചിലപ്പോ തുമ്മിയും ചീറ്റിയും തിരിഞ്ഞുവരും. അപ്പോ മനസ്സിലാക്കാം, അതുകണ്ടത് കുറുക്കനെ ആണെന്ന്. നായാട്ടിന് വളരെ സമര്‍ത്ഥന്മാരായ നായ്ക്കളും അല്ലാത്തോറ്റയുമുണ്ട്. കാട്ടുപന്നിയെ പിടിക്കാന്‍ നല്ല വശതയുള്ള നായ്ക്കള്‍ക്കേ പറ്റൂ. വലിയ പന്നിക്ക് എതാണ്ട് ഇരുന്നൂറ് കിലോ വരെ തൂക്കം കാണും. നായ്ക്കള്‍ പന്നിയുടെ പിന്നാലെ പള്ളക്ക് പറ്റിയാണ് മണ്ടുക. ഓട്ടത്തില്‍ പന്നീടെ വാലോ വൃഷണമോ കടിക്കും. ആ കടി വിടില്ല. അപ്പോ പന്നി പിന്‍കാല് മടക്കി മൂട് നിരക്കി മുന്നോട്ടുനടക്കും. നായ അപ്പോള്‍ പന്നിയുടെ ചെവി കടിക്കും. പന്നി എണീറ്റ് പായും. ആ പാച്ചിലില്‍ നായക്ക് ഒരു പ്രയോഗമുണ്ട്; വിശേഷമാണത്. പന്നി തലകുത്തി മറിയുന്നത് കാണാം. അപ്പോഴേക്കും നായാട്ടുകാര്‍ ചെന്ന് പന്നിയെ കുന്തംകൊണ്ട് കുത്തി ഒതുക്കും. വശതയില്ലാത്ത നായ്ക്കള്‍ ചെലപ്പോ പന്നീടെ മുന്നിലേക്ക് ചെല്ലും. ചായപ്പീടിക കുഞ്ഞികൃഷ്ണന്‍നായരുടെ ഒരു പാണ്ടന്‍ നായേടെ കയ്യ് പന്നീടെ വായില്‍പ്പെട്ടു. പന്നി അത് കടിച്ചെടുത്തുകൊണ്ടോയി. ആ നായ കുറേ കഴിഞ്ഞ് മൂന്നുകാലും വെച്ച് നായാട്ടുകാരുടെ പിന്നാലെ വരുന്നതും കണ്ടിട്ടുണ്ട്. ശ്വാനഹൃദയം അങ്ങനെയാണ്. പിന്നാക്കം വെയ്ക്കില്ല. ഇരയെ ഓടിച്ചിട്ട് കടിച്ച നായ മരണംവരെ ആ സൊഭാവം കാട്ടും. മാനിനെ ഓട്ടത്തില്‍ ജയിക്കാന്‍ നായ്ക്കളെക്കൊണ്ടാവില്ല. പക്ഷേ നായ്ക്കള്‍ വിടില്ല. മാന്‍ പോയവഴിക്ക് മണം പിടിച്ച് ഓടിക്കൊണ്ടേയിരിക്കും. മാന്‍ ഒടുവില്‍ കിതച്ചുനിന്നാല്‍ നായ്ക്കള്‍ അതിനെ വളയും. വേട്ടക്കാരന്‍ അവിടെ എത്തുംവരെ നായ്ക്കള്‍ മാനിനെ പിടിച്ചുവെക്കും. വേട്ടക്കാരുടെ കൈയില്‍ കുന്തമുണ്ടാവും. ഇരുമ്പുകെട്ടി കൂര്‍പ്പിച്ചതാവും അത്. അറ്റം മുളയുടെ ഇലപോലെ പരന്ന് കൂര്‍ത്തതാവും. അതുകൊണ്ട് കുത്തിയാണ് മൃഗത്തെ ഒതുക്കുക. കാട്ടുപോത്തിനെയൊക്കെ പിടിക്കാന്‍ വെടിവെക്കുകയാണ് ഉത്തമം. നായ്ക്കളെക്കൊണ്ട് കൂട്ട്യാല്‍ പറ്റില്ല. അവന്‍ കാലോണ്ടൊരു തട്ടുതട്ടിയാല്‍ നായ ഫുട്‌ബോള് തെറിക്കണതുപോലെ തെറിച്ചുപോവും. എന്നാലും നായ്ക്കള് പോത്തിനെ കണ്ടാല്‍ ഒഴിക്കില്ല. വെസ്‌ലി റിച്ചാര്‍ഡ് എന്ന ഒരു തോക്കുണ്ടായിരുന്നു മനയ്ക്കല്. 45 ഇഞ്ച്. ദൂരേക്കൊന്നും അത്ര പോര. വേറൊരു വിഞ്ചസ്റ്റര്‍ റൈഫിളുണ്ടായിരുന്നു. നയന്റീഫൈവ് മോഡല്‍. നയന്റീഫൈവ് എന്നുവെച്ചാല്‍ 1895. ആ വിഞ്ചസ്റ്ററുണ്ടല്ലോ ട്രിഗറുമ്മെ വിരലുതൊട്ടാല്‍ നമ്മളുന്നംവെച്ച സാധനം എത്ര അകലെയായാലും പഴം വീഴണപോലെ വീഴും. സംശല്ല്യ. ഫ്രഞ്ച് ബ്രൗണിങ്ങിന്റെ ഒരു റിവോള്‍വറും മനയ്ക്കല്‍ കണ്ടിട്ടുണ്ട്. ഹൈപവറാ. പതിമൂന്ന് ബുള്ളറ്റ് നിറയ്ക്കാം അതില്. അതൊന്നും വേട്ടയ്ക്ക് പറ്റില്ല്യാട്ടോ. തൊട്ടടുത്തുള്ള വല്ല വസ്തുക്കളേം വെടിവെയ്ക്കാമെന്നല്ലാതെ വല്ല്യേ പ്രയോജനം ഒന്നൂല്ല്യ. ദൂരേയ്ക്ക് ഷോട്ട് പോണെങ്കില് ബാരലിന് നീളം വേണം. ഞാന്‍ നിരവധി പോത്തിനെ ഷൂട്ട് ചെയ്തിട്ടുണ്ട്. കാട്ടുപോത്തിനെ വെടിവെച്ചിട്ടാല്‍ പിന്നെ ഒരു പ്രയോഗമുണ്ട്. ഉടനെ ചെന്ന് കണ്ഠനാളം മുറിക്കണം. ചോര മോട്ടോര്‍ പമ്പിന്ന് ചീറ്റണപോലെയാണ് ചീറ്റുക. ആ ചോര കോട്ടിക്കുത്തിയ പാളയില്‍പിടിച്ച് തലയിലൂടെ അഭിഷേകം നടത്തും. ഷീരധാരപോലെ രക്തധാര. വാതകോപത്തിന് നല്ലതാണത്രേ അത്. യുവത്വം നിലനിര്‍ത്താനും നന്ന്. ഞാന്‍ നിരവധി തവണ രക്തധാര ചെയ്തിട്ടുണ്ട്. അതുകൊണ്ടൊക്കെയാവണം ഇപ്പോ വയസ്സെഴുപത്തെട്ട് കഴിഞ്ഞിട്ടും തടിക്കു കോട്ടമൊന്നും പറ്റിട്ടില്ല്യ. ചെരപ്പറമ്പിലെ കുഞ്ഞാമന്‍, കുട്ടിമോന്‍, വെട്ടത്തിലെ ഗോപാലന്‍ നായര്, പയങ്കലോടത്തെ രാമന്‍നായര്, ചായപ്പീടിക കുഞ്ഞിഷ്ണന്‍ നായര്, പള്ളത്ത് കുഞ്ഞുട്ടന്‍ നായര്, ചാത്ത എന്നിവര്‍ ക്കൊക്കെ നായാട്ടുനായ്ക്കളുണ്ടായിരുന്നു. നായ്ക്കളുടെ ഒപ്പം മണ്ടാന്‍ ചാത്ത വിദഗ്ധനാണ്. മനയ്ക്കല് പയ്യിനെ നോക്കലാണ് ചാത്തേടെ പകലത്തെ പണി. ചെലപ്പോ ചാത്ത ആരോടും പറയാതെ നായേനിം പിടിച്ച് ഒറ്റക്ക് കാട്ടില്‍ പോകും. നായാടിക്കിട്ടിയ ഇറച്ചി ആര്‍ക്കും പങ്കുവെക്കണ്ടല്ലോ എന്ന് കരുതീട്ടാവും. ചാത്ത ഇപ്പോഴും ഇല്ലത്തെ പണിക്കാരനാണ്. അന്ന് ധാരാളം പശുക്കളുണ്ടായിരുന്നു. മാധവന്‍നായരുടെ അസിസ്റ്റന്റായിരുന്നു ചാത്ത. എല്ലാവരും കൂട്ടം കൂടിയാണ് നായാട്ടിന് പോവുക. എന്നാല്‍ നമ്പൂതിരിമാരായി ഞങ്ങള്‍ രണ്ട് പേര് മാത്രമേ ഉണ്ടാവാറുള്ളൂ. ആറാമ്പ്‌രാന് നായാട്ടിന് നല്ല സാമര്‍ത്ഥ്യം ഉണ്ടായിരുന്നു. അതുപോലെ എത്രനേരം ഓടിയാലും ചാടിയാലും തളരില്ല അദ്ദേഹം. ഞങ്ങള്‍ക്ക് മൃഗങ്ങളുടെ മാംസത്തിനുവേണ്ടിയായിരുന്നില്ല നായാട്ട്. ഒരു കമ്പം അത്രതന്നെ. കളരിപ്പയറ്റും നായാട്ടുമായി നടക്കുന്ന അക്കാലത്ത് പല താമാശകളും ഉണ്ടായിട്ടുണ്ട്. എന്നും പൂമുള്ളിയില്‍ ധാരാളം സന്ദര്‍ശകരുണ്ടാവും എന്നു പറഞ്ഞല്ലോ. അതില്‍ പണ്ഡിതന്മാര്‍, പരദേശികള്‍, സംഗീതക്കാര്‍, വാദ്യപ്രയോഗക്കാര്‍, യോഗികള്‍ അങ്ങനെ പലതരക്കാരും കാണും. വെറുതെ ദേശാടനം ചെയ്യുന്നവരുമുണ്ടാകും. ഒരിക്കല്‍ പൂമുള്ളിയില്‍ ഭാഗവതം വായന നടക്കുകയാണ്. തൃപ്പൂണിത്തുറയിലോ മറ്റോ ഉള്ള നമ്പൂതിരിയാണ് വായിക്കുന്നത്. നല്ല ഭക്ഷണപ്രിയനായിരുന്നു. തെക്കേ കെട്ടിലാണ് വായന. അന്തര്‍ജ്ജനങ്ങള്‍ക്കും മറ്റും ഇരിക്കാന്‍ പ്രത്യേക സംവിധാനമുണ്ട്. പുരുഷന്മാര്‍ വായിക്കുന്ന ആളിന്റെ തൊട്ടുമുന്നിലായി ഇരിക്കും. ഒരു ദിവസം ഉച്ചയൂണിന്റെ നേരത്ത് ഞങ്ങള്‍ക്ക് ഒരു തമാശ തോന്നി. വായിക്കുന്ന നമ്പൂരി കുറച്ചു വയസ്സായിട്ടുള്ള ആളാണ്. ഇത്രയും കാലം വായിച്ചിട്ടുണ്ടെങ്കില്‍ പിന്നെന്തിനാണ് പുസ്തകം നോക്കുന്നതെന്ന് ഞാന്‍ ആറാമ്പ്‌രാനോട് ചോദിച്ചു. കാണാതെ ചൊല്ലി സാരം പറഞ്ഞൂടേ. അങ്ങനെയും ആവാം എന്ന് അദ്ദേഹം പറഞ്ഞു. വായിക്കാനുള്ള ഭാഗവതപുസ്തകം മരംകൊണ്ടുളള ഒരു സ്റ്റാന്റിലാണ് നിവര്‍ത്തിവെക്കുക. ഉച്ചയൂണിന്റെ സമയത്ത് എല്ലാവരും എണീറ്റുപോയപ്പോള്‍, ഞാനാ ഭാഗവതമെടുത്തുമാറ്റി പകരം അതേപോലെ തോന്നിക്കുന്ന ചട്ടയും മട്ടുമുള്ള വേറൊരു പുസ്തകം അവിടെ കൊണ്ടുവച്ചു. അത് ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയായിരുന്നു. അതു വേണോ എന്ന് ആറാമ്പ്രാന്‍ ചോദിച്ചു. എന്താ ഉണ്ടാവാന്ന് നോക്കാലോന്ന് ഞാനും പറഞ്ഞു. നമ്പൂതിരി ഉച്ചയൂണ് കഴിഞ്ഞ് ലഘുവായൊരു മയക്കത്തിനുശേഷം കാലും മുഖവും കഴുകി വന്ന് വീണ്ടും വായിക്കാനിരുന്നു. ചില ഹരികഥകളൊക്കെ പറഞ്ഞശേഷം ശ്ലോകം വായിക്കാന്‍ പുസ്തകത്തിലേക്കു നോക്കി. സംശയം തീര്‍ക്കാന്‍ കണ്ണടയെടുത്തുവച്ച് വീണ്ടും വീണ്ടും കുമ്പിട്ടു നോക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ പതുക്കെ സ്ഥലം വിട്ടു. അതു വലിയ കോലാഹലമായി. വായിക്കാന്‍ വന്ന ആളെ അപമാനിച്ചു എന്നൊക്കെ പറഞ്ഞ് ആക്ഷേപമായി. പിന്നെ അച്ഛന്‍ നമ്പൂതിരി അറിയാതെ പാവേരി മനക്കലെ ഓതിക്കനൊക്കെ എടപെട്ട് എങ്ങനെയോ വിഷയം തീര്‍ത്തു. വായിക്കാന്‍ വന്ന നമ്പൂതിരിക്ക് ദക്ഷിണയും മുണ്ടുമൊക്കെ പതിവിലും കൂടുതല്‍ കൊടുത്തു സന്തോഷിപ്പിച്ചൂന്നാ കേട്ടത്. അതുപോലെ മനയ്ക്കല്‍ എവിടന്നോ ഒരിക്കലൊരു സന്ന്യാസി വന്നു. ഒരു സ്വാമിയാര്. വാരം, പിറന്നാള്‍, ദ്വാദശി, ശ്രാദ്ധം എന്നിങ്ങനെയുള്ള ദിവസങ്ങളില് പായസം, പഴം, പപ്പടം എല്ലാം കൂട്ടിയുള്ള സദ്യയുണ്ടാവും. ആ ദിവസങ്ങളില്‍ ആളും കൂടും. ഇത്തരം വിശേഷങ്ങളൊക്കെ കൃത്യമായി ഓര്‍മവെച്ച് എത്തുന്ന ചില ആള്‍ക്കാരുണ്ട്. അവര്‍ തലേദിവസം തന്നെ വന്ന് പത്തായപ്പുരയിലും പടിപ്പുരയിലുമൊക്കെയായി തമ്പടിക്കും. സ്വാമിയാര് വന്നപ്പോഴും അതുപോലെ എന്തോ ഒരു വിശേഷം ഉണ്ടായിരുന്നു. തോളില്‍ ചുവന്ന പട്ടുകൊണ്ടു ള്ളൊരു ഭാണ്ഡക്കെട്ടുമുണ്ടായിരുന്നു. ഹിമാലയത്തിലും ഹൃഷീകേശത്തുമെല്ലാം പോയതും പല യോഗിമാരെ കണ്ടതുമായ കഥകള്‍ ഉറക്കെയുറക്കെ പറഞ്ഞുകൊണ്ടിരിക്കുന്നു. കൂട്ടത്തില്‍ തനിക്കും ചില സിദ്ധികളൊക്കെ ഉണ്ടെന്നും തട്ടിവിടുന്നുണ്ടായിരുന്നു. ആളൊരു ബഡായിക്കാരനാണെന്ന് ഞങ്ങള്‍ കുട്ടികള്‍ക്ക് തോന്നി. രാത്രി കഥകളി നടക്കുമ്പോഴും സ്വാമിയാര് എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. കളിയൊക്കെ കഴിഞ്ഞ് എല്ലാവരും കിടന്നുറങ്ങി. പുലര്‍ച്ചെ എഴുന്നേറ്റപ്പോള്‍ സ്വാമിയാരുടെ ഭാണ്ഡക്കെട്ട് കാണാനില്ല. തെരച്ചിലായി, ബഹളമായി. സ്വാമിയാരുടെ ഭാണ്ഡം കാണാനില്ല്യാന്നു പറഞ്ഞ് വാല്ല്യേക്കാരൊക്കെ നാലുപുറത്തും അന്വേഷണം തുടങ്ങി. പലരും പല വഴിക്കും തിരഞ്ഞിട്ടും ഒരു തുമ്പും കിട്ടിയില്ല. സ്വാമിയാര് തളര്‍ന്നു മിണ്ടാട്ടമില്ലാതെ കോലായില്‍ തൂണും ചാരി വിഷണ്ണനായി ഇരിപ്പായി. യഥാര്‍ത്ഥ സന്ന്യാസി ആണെങ്കില്‍ ഭാണ്ഡം പോയാലൊന്നും കുലുക്കം ഉണ്ടാവില്ലായെന്ന് പാവേരി പറഞ്ഞു. എന്താ ചെയ്യാ. അതു പോയീന്നു കൂട്ടിക്കോളൂ എന്ന് സമാധാനിപ്പിച്ച് ആള്‍ക്കാരൊക്കെ പല വഴിക്കുപോയി. പ്രാതലിന് വിളിച്ചിട്ടും സ്വാമിയാര് എണീക്കുന്ന മട്ടില്ല. ഭാണ്ഡത്തില്‍ ദിവ്യശക്തിയുള്ള പല വസ്തുക്കളും ഉണ്ടത്രേ! വലംപിരിശംഖ്, വിശേഷപ്പെട്ടൊരു സാളഗ്രാമം, ചില ഗൂഢശാസ്ത്ര ഗ്രന്ഥങ്ങള്‍, മന്ത്രമോതിരം തുടങ്ങി പലതും. എന്താ ചെയ്യാ. പോയതിന്റെ വിശേഷങ്ങള് പറഞ്ഞിട്ട് കാര്യല്ലല്ലോ എന്നായി പാവേരി. അപ്പോള്‍ കാര്യസ്ഥന്‍ കൃഷ്ണന്‍നായര് വന്നിട്ട് അമ്പലനടയിലുള്ള ആലിന്റെ കൊമ്പത്ത് ഒരു ചോന്ന സാധനം ഞാന്നുകെടക്കണ്ണ്ട് എന്ന് പറഞ്ഞു. എല്ലാവരും അങ്ങോട്ടോടി. ഭാണ്ഡം ആലിന്റെ ഏറ്റവും മുകളിലത്തെ കൊമ്പില്‍ ഏറെ ദൂരെ ആയിരുന്നതിനാല്‍ താഴെ നില്‍ക്കുന്നവര്‍ക്ക് ഒരു പന്തുപോലെയേ കാണാന്‍ കഴിയൂ. ആ ആലിന് എത്ര പഴക്കം ഉണ്ടെന്ന് ആര്‍ക്കും നിശ്ചയമില്ല. കൊമ്പുകളൊക്കെ പൂതലച്ചിരിക്കുന്നു. താഴത്ത് കല്‍ത്തറയും ചെങ്കല്‍പ്പാറ വിരിച്ച മുറ്റവുമാണ്. ആര്‍ക്കും അതുമ്മെകേറാന്‍ ധൈര്യം പോരാ. കൊമ്പൊടിഞ്ഞ് ആള് താഴെവീണാല്‍ കഥ കഴിഞ്ഞതുതന്നെ. ഇത്ര ഉയരത്തുകൊണ്ടോയി ഭാണ്ഡം കെട്ടിയതാരാണ്? സര്‍വരും മൂക്കത്ത് വിരലുവെച്ചു. ഭഗവാന്റെ ഓരോരോ പരീക്ഷണങ്ങളേയ്; പാവേരി പറഞ്ഞു. ഒടുവില്‍ ചാത്തയെ എല്ലാവരുംകൂടി നിര്‍ബന്ധിച്ച് ആലുമ്മെ കയറ്റി. ചാത്ത ഒരു നീളമുള്ള തോട്ടികൊണ്ട് ഒരുവിധം ഭാണ്ഡം വലിച്ച് താഴെയിട്ടു. സാമിയാര് എന്റെ ശംഖ് ഉടഞ്ഞിട്ടുണ്ടാവൂലോ എന്ന് പറഞ്ഞ് ഓടിച്ചെന്ന് ഭാണ്ഡം കെട്ടഴിച്ചു. അപ്പോ അതീന്നൊരു പാമ്പ് പുറത്ത്ചാടി. സാമിയാര് പിന്നാക്കം പാഞ്ഞു. അപ്പോഴാണ് ഞാന്‍ പ്രതിയായത്. നയത്തിലെ നാരായണനല്ലാതെ ഇവിടെ പാമ്പിനെ പിടിച്ച് ഭാണ്ഡത്തിലാക്കണവര് വേറെ ഇല്ല എന്നായി. എനിക്ക് പാമ്പിനെ പിടിക്കുന്ന ശീലം ഉണ്ടായിരുന്നു. നായാട്ടിന് പോയി ശീലിച്ചതാണ്. ഇല്ലത്തും കെട്ടിലുമൊക്കെ ചെലപ്പോ പാമ്പുകയറും. എല്ലാവരും നാരായണാ എന്ന് വിളിച്ച് ഓടിവരും അപ്പോള്‍. അതുപോലെ ആറാംമ്പ്‌രാന്‍ കോഴിക്കോട്ട് പഠിക്കണ കാലം. എന്നോട് ഉടനെ ചെല്ലണമെന്ന് പറഞ്ഞ് ആളെ അയച്ചു. ഞാന്‍ അവിടെ ചെന്നപ്പളാണ് വിശേഷം അറിയുന്നത്. ആള്‍ക്കാരെയൊക്കെ കടിച്ചുപൊളിക്കണ ഒരു ഊറ്റക്കാരന്‍ നായയെ രണ്ട് ചങ്ങലയ്ക്കിട്ട് കോലായേടെ തൂണുമ്മെ കെട്ടിനിര്‍ത്തീരിക്കുണു. ഒരു വീട് വാടകക്ക് എടുത്തിട്ടാണ് പഠിക്കാന്‍ പോയീര്‍ന്നത്. കുശിനിക്കാരും വാല്ല്യേക്കാരുമൊക്കെ ഉണ്ട്. ആര്‍ക്കും നായേനെ തൊടാന്‍ ധൈര്യല്ല. ആറാം മ്പ്‌രാന് ഇരുപത് വയസ്സുകാണും അപ്പോ. സ്‌പേനിയല്‍ വര്‍ഗത്തിപ്പെട്ടതാണ് നായാന്നു പറഞ്ഞു. പുലി പുലിപോലത്തെ സാധനം. ഒരു സായിപ്പിന്റെ കയ്യിന്ന് വാങ്ങിച്ചതാണ്. അതിനെ ഉടനെ ഇല്ലത്തെത്തിക്കണം. അതിനാണ് എന്നോട് ചെല്ലാന്‍ പറഞ്ഞത്. ഞാനും ആറാംമ്പ്‌രാനുംകൂടി അതിനെ മുന്നിലും പിന്നിലുമായി ചങ്ങലക്കിട്ട് പിടിച്ച് റെയില്‍വേസ്റ്റേഷനില്‍ ചെന്നു. അതുപോലെ വലിച്ചുപിടിച്ച് തന്നെ തീവണ്ടീല് കയറ്റി. പട്ടാമ്പീല് വന്നിറങ്ങി ഞങ്ങള്‍ മുന്നിലും പിന്നിലും നായയെ പിടിച്ചു നടത്തിച്ച് ഇല്ലത്തിനടുത്തുള്ള ബാങ്കുകെട്ടിടത്തില്‍ കൊണ്ടുവന്നുകെട്ടി. ആറാംമ്പ്‌രാന്റെ ഏട്ടന്‍ നമ്പൂതിരി തൊടങ്ങിയ ബാങ്കായിരുന്നു അത്. പിന്നെ ബാങ്ക് നിര്‍ത്തി. ആ കെട്ടിടമായിരുന്നു ആറാംമ്പ്‌രാന്റെ ക്യാമ്പ്. അവിടെ ചായ, കാപ്പി എന്നിവ ഉണ്ടാക്കാനുള്ള ഏര്‍പ്പാടൊക്കെ ഉണ്ടായിരുന്നു. അന്നൊക്കെ ചായ കുടിക്ക്യാന്നുവെച്ചാല്‍ എന്തോ അപരാധം ചെയ്തപോലെയാണ് പറയുക. ആരോടും ഇണങ്ങാത്ത ആ നായ ഇല്ലങ്ങളിലുള്ള ഒട്ടുമിക്ക ആള്‍ക്കാരേം കാര്യസ്ഥന്മാരേയും കടിച്ചിട്ടുണ്ട്. ഓരോ ദിവസം നേരം വെളുക്കുമ്പോള്‍ പാവേരി ചോദിക്കും ഇന്ന് നമ്മടെ സ്പാനിയല്‍ ആരെയാണ് കടിയ്ക്കണതാവോ? ഒടുവില്‍ ഒരീസം അവന്‍ എന്നെയും കടിച്ചു. ഞാന്‍ അതിന്റെ പിന്‍കാല് കൂട്ടിപ്പിടിച്ച് വട്ടംവീശി ഒരേറുകൊടുത്തു. പിന്നെ അധികം കടി ഉണ്ടായിട്ടില്ല. ചാവാണ് ഉണ്ടായത്. എന്തിനാ കുഞ്ഞപ്പാ ഇങ്ങനെ ഒരു ജന്തൂനെ തീറ്റിപ്പോറ്റണത് എന്ന് എല്ലാവരും ചോദിക്കും. ഇത്ര നിരീച്ചില്ല്യാന്ന് പറഞ്ഞ് ആറാമ്പ്‌രാന്‍ ചിരിക്കും. അതുപോലെ ഈ ഭാഗങ്ങളിലൊക്കെ കാളപൂട്ട് മത്സരം നടക്കും. ഏറനാടിലും വള്ളുവനാട്ടിലുമുള്ള മുസ്‌ലീം കൃഷിക്കാരും നായന്മാരും തിയ്യരുമായ ആള്‍ക്കാരൊക്കെയാണ് കാളപൂട്ടിന്റെ കമ്പക്കാര്. ഇടത്ത് കാളയും വലത്ത് എരുതും പൂട്ടിയാണ് മത്സരം. വരി ഉടയ്ക്കാത്ത മൂരിയാണ് കാള. വരി ഉടച്ചത് എരുതും. കാള അങ്ങനെ വലുപ്പം വെയ്ക്കാറില്ല. എരുതാണ് വലുതാവുക. ഞങ്ങള്‍ക്ക് കാളപൂട്ടിലും കമ്പംകേറി. ഒരു എരുതിനേം കാളയേയും തീറ്റയൊക്കെ കൊടുത്തു തയ്യാറാക്കി. പാല്‍ക്കോഴി തുടങ്ങിയ മരുന്നുകള്‍ കൊടുക്കും. പാല്‍ക്കോഴി എന്നുവെച്ചാല്‍ ഇടങ്ങഴി പാലില്‍ ഒരു കോഴിയെ ഇടിച്ചുചേര്‍ത്ത് കുമ്പത്തില്‍ കോരി കൊടുക്കുന്നതാണ്. അതുപോലെ അയമോദകം മഞ്ഞള്‍പ്പൊടി ചതകുപ്പ കൊത്തംപാലരി തുടങ്ങിയ മരുന്നുകളുമുണ്ട്. അതൊക്കെ കൊടുത്തു മനയ്ക്കലെ താഴത്തുതന്നെ ഒരു കണ്ടം കെളച്ച് തയ്യാറാക്കി അവറ്റയെ ആറാംമ്പ്‌രാനും ഞാനുംകൂടി ഓടിപ്പിച്ചു ചട്ടാക്കി. പക്ഷേ, ഒരു കുഴപ്പമുണ്ടായി. കാള വലുതാവുകയും എരുത് ചെറുതാവുകയും ചെയ്തു. സാധാരണ കാളപൂഞ്ഞയൊക്കെ വന്ന് ഉരുണ്ടുകൂടിയിരിക്കും. എരുത് കാലുയരംവെച്ച് വലുതാവും. ആള്‍ക്കാരൊക്കെപ്പറഞ്ഞു ഇടത്ത് പൂട്ടണ കാള ചെറുതായില്ലെങ്കില്‍ ഓട്ടം ശരിയാവില്ല്യാന്ന്. എന്തായാലും നമുക്ക് കാണാം എന്ന് പറഞ്ഞ് ഞങ്ങള്‍ കന്നും തെളിച്ച് കാര്യസ്ഥന്‍മാരും തെളിക്കാരുമൊക്കെയായി തൃത്താല തെളിക്കണ്ടത്തില്‍ ചെന്നപ്പോള്‍ അവിടെ അതൊരു വലിയ വിഷയമായി. കാരണം നമ്പൂതിരിമാരാരും കന്നുപൂട്ടിന് വന്ന ചരിത്രം അതിന് മുന്‍പുണ്ടായിട്ടില്ല. പൂണൂലിട്ട നമ്പൂര്യാര് കന്നുപൂട്ടും തൊടങ്ങ്യോന്ന് ഒരു മാപ്ല പരിഹാസം ചോദിച്ചു. തമ്പ്‌രാന്‍ അവന്റെ കയ്യീന്ന് മുടിയങ്കോലുവാങ്ങി ഒന്ന് വീശി. പൂമുള്ളി ആറാമ്പ്രാനാണ് എന്ന് പറഞ്ഞ് ആള്‍ക്കാരൊക്കെ കൂടി. എന്തായാലും നടാടെ കന്നിറക്കിയ ഞങ്ങള്‍ക്കായിരുന്നു ഒന്നാം സമ്മാനം. ഏതു കാര്യത്തിനാണെങ്കിലും ഞാനും കുഞ്ഞപ്പനും മൂന്നാക്കംവെച്ച കാല് പിന്നാക്കംവെച്ചിട്ടില്ല. അതിനുള്ള മെയ്ക്കരുത്തും ഉണ്ടായിരുന്നൂന്ന് കൂട്ടിക്കോളൂ. ചെറുപ്പത്തിലേ തമ്പ്‌രാന്‍ കഴുങ്കിലെ വീട്ടില്‍ റിംഗും ബാറും ശീലിച്ചിരുന്നു. ബാറില്‍ ഇംഗ്ലീഷ് അക്ഷരം 'ഠ' എഴുതിയപോലെ നില്‍ക്കും. ഒരു തിയ്യനായ രാമചന്ദ്രനായിരുന്നു അതൊക്കെ ശീലിപ്പിക്കാന്‍ വന്നിരുന്നത്. അയാള്‍ വല്ല്യേ അഭ്യാസി ആയിരുന്നു. അങ്ങനെ നായാട്ടും ജിംനേഷ്യവും നടക്കുന്ന കാലത്താണ് ഞങ്ങള്‍ തൃത്താല ടി.ബി.ക്കടുത്തുള്ള മൈതാനത്ത് സി.വി. നാരായണന്‍ നായരുടെ കളരി പ്രദര്‍ശനം കാണാന്‍ പോകുന്നത്. ടിക്കറ്റ് വെച്ചാണ് പ്രദര്‍ശനം. അരയണയോ മറ്റോ ആണ് ടിക്കറ്റ് ചാര്‍ജ്. പ്രദര്‍ശനം കണ്ടപ്പോള്‍ വലിയ അത്ഭുതമായി. എനിയ്ക്കന്ന് പത്തു പന്ത്രണ്ട് വയസ്സേ ഉള്ളൂ. അഭ്യാസികളുടെ മെയ് വഴക്കവും ഉറുമിവീശലും വടിത്തല്ലും ചുരികപ്രയോഗവും എല്ലാം വളരെ കേമമായിരുന്നു. നാരായണന്‍ നായരും അനന്തന്‍ നായരുമായിരുന്നു ആ കളരി പ്രദര്‍ശനത്തിലെ പ്രധാന ഗുരുക്കന്മാര്‍. സി.വി. നാരായണന്‍ നായര്‍ക്ക് മേല്‍ച്ചുണ്ടിനെന്തോ തകരാറുണ്ട്. വര്‍ത്തമാനം പറഞ്ഞാ തിരീല്ല്യാ. അസാരം മദ്യസേവ ഉണ്ടായിരുന്നോ എന്ന് സംശയണ്ട്. അനന്തന്‍നായര് അങ്ങനെയല്ല. അടങ്ങിയ പ്രകൃതാണ്. അദ്ദേഹം തൃത്താല ഭാഗത്ത് നിന്നാണ് വിവാഹം കഴിച്ചിട്ടുള്ളത്. അന്നത്തെ പയറ്റുപ്രദര്‍ശനം കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് ആവേശം കയറി. കുഞ്ഞപ്പന്‍ എന്നോട് പറഞ്ഞു. എന്തായാലും നമുക്ക് ഒരു കളരികെട്ടി പഠിക്കണം. ഇനി അതിനങ്ങട് കൊണ്ട്പിടിക്യാ. പറ്റിയ ഗുരുക്കളെത്തേടി കൊണ്ടുപിടിച്ച അന്വേഷണം നടന്നു. അനന്തന്‍ നായരെത്തന്നെയാണ് ഒടുവില്‍ തരായത്. മേഴത്തൂര് ഭാഗത്ത് അദ്ദേഹത്തിന്റെ ബന്ധുവായ ഒരു റവന്യൂ ആഫീസറുണ്ടായിരുന്നു. അടുത്ത പ്രശ്‌നം കളരി എവിടെ കെട്ടും എന്നുള്ളതായി. അതിനും പറ്റിയ ഒരു സ്ഥലം കണ്ടുപിടിച്ചു. പൂമുള്ളിക്കാര്‍ കഴുങ്കിലെ നായന്മാരുടെ വീടും സ്ഥലവും വാങ്ങി ആ സ്ഥലം പശുക്കളെ വളര്‍ത്താനും മറ്റുമായി ഉപയോഗിച്ചിരുന്നു. വലിയ ഒരു പതിനാല് കള്ളി തൊഴുത്തുനിറയെ പശുവും കിടാങ്ങളുമാണതില്‍. ഒരു നാലുകെട്ടു വീടുമുണ്ട്. അതില്‍ പണിക്കാരും വാല്ല്യക്കാരുമൊക്കെയാണ് താമസം. പിന്നെ ആ സ്ഥലം മനയ്ക്കല്‍നിന്ന് അല്പം ദൂരെയാണ്. അവിടെ കളരി കെട്ടിയാല്‍ അച്ഛന്‍ നമ്പൂതിരി അറിയുകയുമില്ല. കളരിക്ക് വേണ്ടതായ കാര്യങ്ങളൊക്കെ അനന്തന്‍ ഗുരുക്കള്‍ പറഞ്ഞുതന്നു. കുഴിക്കളരിയാണ് 42 അടി നീളം, 21 അടി വീതി, രണ്ടുകോല് ആഴം. അതിന്റെ പണിയൊക്കെ വേഗം നടന്നു. കളരിയും തുടങ്ങി. ആറാമ്പ്‌രാന്‍, ഞാന്‍, പിന്നെ തെക്കേടത്ത് മനയ്ക്കലെ നാരായണന്‍ നമ്പൂതിരി, രാമപ്പന്‍ അങ്ങനെ നാലുപേരാണ് ആദ്യത്തിലുണ്ടായിരുന്നത്. ഒരു മേടമാസത്തിലായിരുന്നു കളരി തുടങ്ങിയത്. ഒന്നുരണ്ട് മാസം കഴിഞ്ഞപ്പോള്‍ കാലവര്‍ഷം തുടങ്ങി. കളരിയിലൊക്കെ വെള്ളം കയറി. അനന്തന്‍ നായര്‍ക്കാണെങ്കില്‍ വേറെയും ചിലയിടത്തൊക്കെ കളരിയുണ്ട്. അദ്ദേഹം അവിടെയൊക്കെ ചുറ്റിനടക്കും. കഴുങ്കിലെ കളരിയില്‍ വെള്ളം കയറിയപ്പോള്‍ അവിടേക്ക് അദ്ദേഹം വരാതെയായി. കുഞ്ഞപ്പന് വളരെ നിരാശയായി. കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ വേറൊരു ഗുരുക്കള്‍ വരവൂര് കപ്ലിം കാടുമനക്കല്‍ ഉഴിച്ചിലിനും മറ്റുമായി വന്നിട്ടുണ്ട് എന്ന് കേട്ടു. അപ്പനമ്പ്യാര്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ഞങ്ങള്‍ അദ്ദേഹത്തെപോയി കണ്ടു. തലശ്ശേരി തിരുവങ്ങാട് സ്വദേശിയാണ്. അപ്പനമ്പ്യാര്‍ വരാമെന്നേറ്റു. അങ്ങനെയാണ് ഇപ്പോഴത്തെ കളരി ശ്രീരാമസ്വാമി ക്ഷേത്രത്തിന്റെ അഗ്രശാലയില്‍ തുടങ്ങുന്നത്. ഇപ്പോഴും അത് നിലനില്‍ക്കുന്നുണ്ട്. ഇന്നത്തെപ്പോലെയല്ല അന്നത്തെ അവസ്ഥ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. നമ്പൂതിരിമാര് കളരികെട്ടി പയറ്റുപഠിക്ക്യാന്നൊക്കെ വെച്ചാല്‍ അത് പതിത്തം കല്പിക്കാവുന്ന കുറ്റമാണ്. അക്കാലത്ത് നമ്പൂതിരിമാര് ആയുധം എടുത്തുള്ള പ്രവര്‍ത്തികളൊന്നും ചെയ്യുകയില്ല. വടക്ക് മട്ടന്നൂര് മധുസൂദന തങ്ങള്‍ എന്ന് ഒരു നമ്പൂതിരിക്കളരി ഉണ്ടായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. തങ്ങള്‍ എന്നത് സ്ഥാനപ്പേരായിരിക്കണം. അവര്‍ നാടുവാഴികളായിരുന്നുവത്രേ. ചിലപ്പോള്‍ നാടുവാഴികള്‍ തമ്മിലുള്ള കലഹത്തെ തുടര്‍ന്ന് ഏതെങ്കിലും സന്ദര്‍ഭത്തില്‍ ആയോധനം ശീലിക്കാന്‍ തുടങ്ങിയതാവണം. എന്നാല്‍ ഇവിടെ അങ്ങനെയല്ല. ആറാമ്പ്‌രാന്റെ കമ്പം തന്നെയാണ് കാരണം. അത് വെറും കമ്പമൊന്നുമല്ല. ദിവസവും രാവിലെ മൂന്നുമണിക്കൂറില്‍ കുറയാതെ മെയ്യടക്കം പയറ്റണം. വൈകിട്ട് ഒറ്റ പയറ്റണം. അത് രണ്ടുമൂന്നുമണിക്കൂര്‍ പയറ്റും. അങ്ങനെ പത്തുപന്ത്രണ്ട് കൊല്ലം. അതുകഴിഞ്ഞിട്ട് ഒറ്റയില് കയറ്റം പയറ്റീട്ടുണ്ട്. ഞാനും ആറാമ്പ്‌രാനും. നെലവെച്ചും പയറ്റീട്ടുണ്ട്. നെലവെച്ചു പയറ്റുക എന്നുപറഞ്ഞാല്‍ നമ്മള് പി.എച്ച്. ഡി. എന്നൊക്കെ പറയില്ലേ അതിലും കൂടിയ കാര്യമാണ്. പഠിച്ച വിദ്യയ്ക്കപ്പുറം കടക്കുന്ന പണിയാണത്. നമ്പൂതിരിമാര്‍ക്കൊന്നും ശരീരം വിയര്‍ത്തിട്ടുള്ള ഇത്തരം പണികളൊന്നും പറ്റില്ല്യ. അതൊക്കെ അധമമാണ് എന്ന് പറഞ്ഞ് ഒഴിയും. പിന്നെ നിഷിദ്ധം എന്നൊരു നിയമവും ഉണ്ടാക്കും. ആ വിലക്കുകളൊക്കെ മറികടന്ന് പോയവരാണ് ഞാനും, രാമപ്പനും കുഞ്ഞപ്പനും. രാമപ്പന്‍ കളരിക്കും മറ്റും വരാറുണ്ടെങ്കിലും അദ്ദേഹത്തിന് ചിത്രകല, സംഗീതം, ടെന്നീസ് മുതലായവയിലായിരുന്നു കമ്പം. ആറാമ്പ്‌രാന്‍ മരണംവരെ ഓരോ വിഷയങ്ങള്‍ പഠിച്ചുശീലിച്ചുകൊണ്ടേ ഇരുന്നു. എനിക്ക് കളരീം നായാട്ടും വരെ ചെല്ലാനേ കഴിഞ്ഞുള്ളൂ. ഇപ്പോഴും കളരിയില്‍ പോകും. ഞങ്ങള്‍ അധ്വാനിച്ചപോലെ അധ്വാനിക്കാനൊന്നും ഇപ്പോഴത്തെ കുട്ടികളെക്കൊണ്ടാവില്ല. അവര്‍ക്ക് ആറുമാസംകൊണ്ട് എല്ലാം പഠിക്കണം. പതിനാറുകൊല്ലം ദിവസേന ആറുമണിക്കൂര്‍ പയറ്റിയിട്ടും ഒറ്റ പയറ്റാന്‍ ആയോ എന്ന് ചോദിച്ചാല്‍ നോക്കാം എന്നേ പറയാന്‍ തോന്നിയിട്ടുള്ളൂ. പത്തുമുപ്പത് വയസ്സായപ്പോള്‍ ഞാന്‍ ചിറ്റൂര് കളത്തില് കൃഷിനടത്തിക്കാന്‍ പോയി. അവിടെ അഞ്ഞൂറ് പറയ്ക്ക് നെല്‍കൃഷി ഉണ്ടായിരുന്നു. പത്ത്പന്ത്രണ്ട് കൊല്ലം അവിടേയും കളരിയും നായാട്ടും കൃഷി കാര്യസ്ഥതയുമുണ്ടായി. ഭൂനിയമം വന്നപ്പോള്‍ അതൊക്കെ ഇല്ലാതായി. പിന്നെ കോയമ്പത്തൂര്‍ ആര്യവൈദ്യ കോളേജില്‍ കുട്ടികളെ കളരിയും ഉഴിച്ചിലും മര്‍മ്മചികിത്സയും പഠിപ്പിക്കാന്‍ പോയി. അഞ്ചുപത്തുകൊല്ലം അവിടേയും കഴിച്ചുകൂട്ടി. സിനിമാനടന്‍ മോഹന്‍ലാലൊക്കെ അവിടെ ഉഴിയാനും ചികിത്സിക്കാനുമൊക്കെയായി വന്നിട്ടുണ്ട്. ഇപ്പോള്‍ വിശ്രമജീവിതം നയിക്കുന്നു. നയത്തില്‍ നാരായണന്‍ എന്ന് പ്രാസമൊപ്പിച്ച് പറയാം. രാമപ്പനും ആറാമ്പ്‌രാനും ഇല്ലാത്ത ഈ മണ്ണ് വിരസമാണ്. ഞാനാണെങ്കില്‍ വിവാഹം കഴിക്കാനും വിട്ടുപോയി. ഒഴിവുള്ള സമയമാണധികവും. അമ്പലത്തിന്റെ നടയില്‍ ചെന്ന് ഓരോന്ന് ഓര്‍ത്ത് അങ്ങനെ ഇരിക്കും. ശ്രീധരന്‍നായരും പാവേരി വാമനന്‍ നമ്പൂതിരിയുമൊക്കെയായി വെടിവട്ടം ഉണ്ടാവും. അങ്ങനെ നേരം പൊയ്‌ക്കോണ്ടിരിക്കുന്നു; മെല്ലെമെല്ലെ. (ആറാംതമ്പുരാന്‍ എന്ന പുസ്തകത്തില്‍ നിന്ന്) archive : http://www.mathrubhumi.com/books/story.php?id=806&cat_id=509 |
ഒരു ഭീകരന് മുതല---- സന്തോഷവാനായ അവിവാഹിതന് എന്നര്‍ത്ഥം... നൂറുകണക്കിന് ഗ്രാമീണരെ സപ്പിട്ട രാക്ഷസന്, ഒടുവില്‍ ഒരു 22 May 1992 nu അവനെ എല്ലാവരും കൂടി കൊന്നു കളഞ്ഞു. എന്നാലും ഇപ്പോഴും അവന്റെ ആത്മാവ് അവിടെ ഉണ്ടെന്നു അമ്മന്‍ നാട്ടുകാര്‍ വിശ്വസിക്കുന്നു... ( വഴീന്നു കിട്ടിയതും എന്റേല് ഒള്ളതും )
No comments:
Post a Comment